13/12/2017

നബി (സ) യുടെ മാതാപിതാക്കൾ

*🌹നിവാരണം: നബി (സ) യുടെ മാതാപിതാക്കൾ🌹*
*** *** *** *** *** *** ***
   ❓സംശയം: നബി (സ) തങ്ങളുടെ ജനന സമയത്തുണ്ടായ അത്ഭുതങ്ങളെ കുറിച്ച് ആധുനിക വഹ്ഹാബികളുടെ നാണമില്ലാത്ത നിഷേധത്തെ പറ്റി കഴിഞ്ഞ ലക്കത്തിലെ നിവാരണത്തിൽ ('തിരു ജനനത്തിലെ അത്ഭുതങ്ങൾ' എന്ന നിവാരണം) വായിച്ചു. അപ്പോഴാണു നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്ന അവരുടെ പുതിയ രീതിയെ ഓർത്തത്. നബി (സ) യുടെ മാതാവിനെയും  പിതാവിനെയും ആദരപൂർവം 'റളിയല്ലാഹു' ചൊല്ലി ബഹുമാനിക്കുന്നതാണല്ലോ നമ്മുടെ ശീലം. ഇങ്ങനെ തർളിയത്തു ചൊല്ലൽ ആവശ്യമില്ലെന്നു മാത്രമല്ല, അത് നിഷിദ്ധമാണെന്നും കുറ്റകരമാണെന്നും ഇവർ പറയുന്നു. അബ്‌ദുല്ല (റ) യും ആമിന ബീവി (റ) യും കാഫിറുകളാണെന്നും നരകക്കാരാണെന്നും വിശ്വസിക്കണമെന്നും അതാണു ഖുർആനും സുന്നത്തും പഠിപ്പിക്കുന്നതെന്നുമാണ് ഇവർ കാരണം പറയുന്നത്. ഇതിനെ സുന്നികൾക്കെതിരെ ഒരു തർക്ക വിഷയമായി ഉയർത്തിക്കൊണ്ടു വരുവാനുള്ള കൊണ്ടു പിടിച്ച ശ്രമമാണ് ആധുനിക വഹ്ഹാബീ പ്രസംഗകരും എഴുത്തുകാരും നടത്തുന്നത്.

   ഈ വിഷയത്തിലെ നിജസ്ഥിതി അറിയാൻ താത്പര്യമുണ്ട്. നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ച് എല്ലാ വിധ സംശയങ്ങൾക്കും ഒരു നിവാരണം താങ്കളുടെ ഈ പക്തിയിലൂടെ പ്രതീക്ഷിക്കുന്നു. അവരുടെ പേരിൽ തർളിയത്തു ചൊല്ലുന്നതിനു അടിസ്ഥാനമുണ്ടോ? ആധുനിക വഹ്ഹാബികൾ പറയും വിധം നബി (സ) യുടെ മാതാപിതാക്കളെ കുറിച്ചു വിശ്വസിക്കേണ്ടതുണ്ടോ? വിശ്വസിക്കാമോ?

✅നിവാരണം:✅

   ഇമാം ഇബ്നു അസാകിർ (റ) തന്റെ താരീഖിൽ നിവേദനം ചെയ്ത ഒരു സംഭവം ഉദ്ധരിച്ച് കൊണ്ടു  താങ്കളുടെ സംശയങ്ങളിലേക്ക് കടക്കാം. ഒന്നാം നൂറ്റാണ്ടിലെ മുജദ്ദിദും താബിഈ പ്രമുഖരുമായ ഉമറുബ്നു അബ്‌ദിൽ അസീസിന്റെ ഗവർണ്ണർ ശാമിലെ ഒരു പ്രവിശ്യയുടെ മേൽനോട്ടം വഹിക്കാൻ ഒരാളെ അധികാരപ്പെടുത്തി. ഈ അധികാരിയുടെ പിതാവ് അവിശ്വാസിയായിരുന്നു. ഈ വിവരമറിഞ്ഞ  ഉമറുബ്നു അബ്‌ദിൽ അസീസ് (റ) ഗവർണ്ണറെ ചോദ്യം ചെയ്തു. "മുസ്‌ലിംകൾ നിവസിക്കുന്ന പ്രവിശ്യയുടെ മേൽ നിങ്ങളെന്തിനാണ് ഇന്നയാളെ അധികാരപ്പെടുത്തിയത്? അയാളുടെ ബാപ്പ കാഫിറല്ലേ?" ഗവർണ്ണറുടെ മറുപടി പെട്ടെന്നായിരുന്നു. "അതിലെന്താണു കുഴപ്പം? നബി (സ) യുടെ ബാപ്പയും കാഫിറല്ലേ?" ഇത് കേട്ട ഉമർ (റ) "ആഹ്! ആഹ്!" എന്ന് അലറി. ഒന്നും സംസാരിക്കാനാകാതെ കുറെ സമയം നിശ്ശബ്‌ദനായ അദ്ദേഹം പെട്ടെന്ന് അമ്പരപ്പിൽ നിന്ന് ഉണർന്ന് തലയുയർത്തിക്കൊണ്ടാക്രോശിച്ചു. "ഞാനിവന്റെ നാക്കു മുറിക്കണോ?! കൈകാലുകൾ ഛേദിക്കണോ?! കഴുത്തു വെട്ടണോ?!" ശേഷം അദ്ദേഹം ഗവർണ്ണറോടു പറഞ്ഞു: "ഞാൻ ജീവിച്ചിരിക്കുന്നേടത്തോളം നിങ്ങൾ എന്റെ കീഴിൽ ഒരധികാരവും വഹിക്കേണ്ടതില്ല".

   ഉമറുബ്നു അബ്‌ദിൽ അസീസിന്റെ (റ) മുൻപിൽ എഴുതാൻ കൊണ്ടുവരപ്പെട്ട ഒരാളെ സംബന്ധിച്ചും ഇതിനു സമാനമായ ഒരു സംഭവം ഹാഫിള് അബൂ നുഐം (റ) തന്റെ ഹിൽയത്തിൽ  ഉദ്ധരിച്ചിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഹർവി (റ) തന്റെ "ദമ്മുൽ കലാം" എന്ന ഗ്രന്ഥത്തിലും സമാന സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

   ഉമറുബ്നു അബ്‌ദിൽ അസീസിനെ (റ) പ്പോലുള്ള പരമസാത്വികരായ സലഫുസ്സാലിഹുകൾക്ക്, പറഞ്ഞവന്റെ നാക്കരിയണമെന്നു തോന്നിയ അസംബന്ധമാണ് ആധുനിക വഹ്ഹാബികൾ വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്. മുസ്‌ലിംകൾ അനിഷേധ്യമായി വിശ്വസിക്കേണ്ട ഒരു കാര്യമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതും. നബി (സ) തങ്ങൾ ഭൂമിയിൽ പിറവി കൊള്ളും മുൻപേ മരണപ്പെട്ട പിതാവ് അബ്‌ദുല്ലാ (റ) യും നബി (സ) തങ്ങൾക്ക് ആറു വയസ്സുള്ളപ്പോൾ വഫാത്തായ മാതാവ് ആമിനീ ബീവി (റ) യും നബി (സ) തങ്ങൾക്ക് നുബുവ്വത്തു ലഭിക്കുന്നതിന്റെ ദശകങ്ങൾക്ക് മുൻപ് ഇഹലോകവാസം വെടിഞ്ഞവരാണെന്നതിൽ തർക്കമില്ല. നബി (സ) ക്കു മുൻപേ പ്രവാചകന്മാരാരും വന്നെത്തിയിട്ടില്ലാത്ത ഒരു ജനതയാണ് അറബ് സമൂഹമെന്നതും അനിഷേധ്യമാണ്. "തങ്ങൾക്കു മുൻപേ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയിലേക്കാണു നബി (സ) തങ്ങളെ നിയോഗിച്ചതെ"ന്നു വിശുദ്ധ ഖുർആൻ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്. (ഉദാഹരണം: സൂറ: സജദ മൂന്നാം വാക്യം) ഇബ്രാഹീം നബി (അ) യുടെ പുത്രൻ ഇസ്മാഈൽ നബി (അ) യുടെ പൗത്ര പരമ്പര എന്ന നിലക്ക് ഇബ്രാഹീമീ സരണിയും അതിലെ പ്രസിദ്ധമായ ആചാരങ്ങളും നൂറ്റാണ്ടുകളായി ആ സമൂഹത്തിൽ നില നിന്നിരുന്നുവെന്നതു മാത്രമാണ് അവർക്കു ധാർമ്മികമായി ഏക ആശ്വാസം.

   സഹസ്രാബ്‌ദങ്ങളായി ഒരു നബിയും വന്നിട്ടില്ലാത്ത അറബ് സമൂഹത്തിൽ നിന്ന് -ഇസ്‌ലാമാഈലീ പരമ്പരയിൽ നിന്ന് - അല്ലാഹു തിരഞ്ഞെടുത്ത തിരുദൂതരായി നബി (സ) യെ അയക്കുന്ന കാലമാകട്ടെ, ലോകത്തോരിടത്തും ഒരു പ്രവാചകനുമില്ലാത്ത അവസ്ഥയാണ്. നബി (സ) യുടെ ഏതാണ്ട് ആര് നൂറ്റാണ്ടു മുൻപ് ഇസ്രാഈല്യരിലേക്ക് മാത്രം നിയുക്തരായ ഈസാ നബി (അ) യുടെ ആകാശാരോഹണത്തിനു ശേഷം ലോകത്തെവിടെയും ഒരു പ്രവാചകരുമില്ലാത്ത, ഫത്റത്തിന്റെ കാലമാണെന്നതു ചരിത്ര പ്രസിദ്ധമാണ്. ഈ സന്ദിഗ്ധാവസ്ഥയിലാണു ലോകജനതക്ക് - ജിന്നിനും ഇൻസിനും - എക്കാലത്തേക്കുമുള്ള പ്രവാചകരായി അന്ത്യ പ്രവാചകർ മുഹമ്മദു മുസ്തഫാ (സ) നിയുക്തരായത്. ഇത് അനിഷേധ്യ സത്യമാണ്. വിശുദ്ധ ഖുർആൻ ഇതു വ്യക്തമാക്കിയിട്ടുണ്ട്.

നബിയും  ഇസ്‌ലാമും വന്നിട്ടില്ലാത്ത ഇക്കാലയളവിൽ ജീവിച്ചു മരിച്ച, നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ചാണു താങ്കളുന്നയിച്ച നിഷ്‌ഠൂരന്മാർ കാഫിറുകളെന്നും നരകത്തിലാണെന്നും വിധിയെഴുതുന്നത്! ഇസ്‌ലാമിക പ്രബോധനത്തിന് (ദഅവത്ത്) സാക്ഷിയാകാതെ മരിക്കുന്നവരെ സംബന്ധിച്ച് അവർ നരകാവകാശികളല്ലെന്നും പരലോകത്തു സുരക്ഷിതരാണെന്നുമാണ്  പണ്ഡിതാഭിമതം. അവരെക്കുറിച്ചു മുസ്‌ലിംകൾ എന്ന് തന്നെ വിധിയെഴുതാമെന്ന് ഇമാമുകളിൽ ചിലർക്കഭിപ്രായമുണ്ടെങ്കിലും അവർക്കു മുസ്‌ലിംകളുടെ നില - പരലോക സുരക്ഷ - യാണുള്ളതാണെന്നാണ് സൂക്ഷ്മാഭിപ്രായമെന്ന് ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിട്ടുണ്ട്.  വിശുദ്ധ ഖുർആനിലെ എട്ട് ആയത്തുകളും നിരവധി ഹദീസുകളും ഇതിനു തെളിവായി ഇമാമുകൾ ഉദ്ധരിച്ചു സമർത്ഥിച്ചിട്ടുമുണ്ട്. നമ്മുടെ വിശ്വാസ ശാസ്ത്രത്തിന്റെയും നിദാന ശാസ്ത്രത്തിന്റെയും കർമ്മ ശാസ്ത്രത്തിന്റെയും  പണ്ഡിതന്മാർ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതാണ്. 

   ഈ അടിസ്ഥാന വസ്തുതകളൊന്നും ചിന്തിക്കാതെ അഥവാ മനസ്സിലാക്കാതെയാണു പുന്നാര നബിയുടെ ബാപ്പമാരെ നരകത്തിലേക്ക് തള്ളാൻ ഇവന്മാർ വ്യഗ്രത കാട്ടുന്നത്! കഷ്‌ടമെന്നല്ലാതെന്തു പറയാൻ! മാലികീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഖാളീ അബൂബക്ർ ഇബ്നുൽ അറബിയോട് നബി തങ്ങളുടെ പിതാവ് നരകത്തിലാണെന്ന് പറഞ്ഞ ഒരാളെ കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം പ്രസ്താവിച്ചതിങ്ങനെ: "ആ പറഞ്ഞവൻ അഭിശപ്തനാണ്. കാരണം, അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. 'അല്ലാഹുവിനെയും റസൂലിനെയും ശല്യം ചെയ്യുന്നവരെ അല്ലാഹു ദുൻയാവിലും ആഖിറത്തിലും ശപിച്ചിരിക്കുന്നു' എന്ന്. സ്വന്തം പിതാവ് നരകത്തിലാണെന്നു പറഞ്ഞു കേൾക്കുന്നയത്ര നബി (സ) ക്കു വേദനയുണ്ടാക്കുന്ന ഉപദ്രവം മറ്റെന്തുണ്ട്!" (അൽ ഹാവീ ലിൽ ഫതാവാ:2 -231 ) 

   എന്നാൽ,  നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരലോക രക്ഷയുള്ളവരും പരിശുദ്ധരുമാണെന്നു നിരവധി പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചു കൊണ്ടു നമ്മുടെ പല ഇമാമുകളും രചനകൾ നടത്തിയിട്ടുണ്ട്. ഇമാം സുയൂതി (റ) ക്ക് ഈ വിഷയത്തിൽ 'അദ്ദറജത്തുൽ മുനീഫ: ഫിൽ ആബാഇ ശരീഫ:' 'മസാലികുൽ ഹുനഫാ ഫീ വാലിദൈയിൽ  മുസ്തഫാ' എന്നീ പേരുകളിൽ രണ്ട് പ്രസിദ്ധ രചനകളുണ്ട്. തന്റെ മുൻഗാമികളായ ഹദീസിന്റെയും ഉസൂലിന്റെയും ഫിഖ്‌ഹിന്റെയും അനവധി ഇമാമുകളുടെ ഇവ്വിഷയകമായ ഉപന്യാസങ്ങളും നിരൂപണങ്ങളും അദ്ദേഹം തന്റെ കിതാബിൽ വിശകലനം ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളെ അധികരിച്ച് ഇക്കാര്യത്തിലുള്ള പണ്ഡിത വീക്ഷണങ്ങൾ സംക്ഷിപ്തമായി നമുക്ക് വിവരിക്കാം.

   നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരിശുദ്ധരും പരലോക രക്ഷയുള്ളവരുമാണെന്ന സത്യം മൂന്നുവിധ ന്യായങ്ങളോടെയാണ് ഇമാമുകൾ സമർത്ഥിക്കുന്നത്. ഓരോ വിഭാഗം ഇമാമുകളും ഇതിൽ ഓരോ ന്യായത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ടാണ് വസ്തുത സമർത്ഥിക്കുന്നത്. ഒന്നാമത്തെ ന്യായം, നബി (സ) തങ്ങളുടെ പ്രബോധന കാലത്തു തന്നെ  നബി (സ) യെ കൊണ്ട് വിശ്വസിക്കുകയും മുസ്‌ലിമാകുകയും ചെയ്തുവെന്നാണ്. അതായത് അല്ലാഹു നബി (സ) യുടെ പ്രാർത്ഥന പ്രകാരം അവരെ ജീവിപ്പിക്കുകയും നബി (സ) യെ കൊണ്ട് വിശ്വസിക്കുന്ന സൗഭാഗ്യം നൽകി അവരെ അനുഗ്രഹിക്കുകയും നബി (സ) യെ ആദരിക്കുകയും ചെയ്തുവെന്ന്. മുഹദ്ദിസുകളായ അനേകം ഹാഫിളുമാരും വിജ്ഞാന സമുദ്രങ്ങളും ഇതിന്റെ പക്ഷത്തുണ്ട്. ഹാഫിള് ഇബ്നു ശാഹീൻ, ഖതീബുൽ ബാഗ്ദാദീ, ഇമാം സുഹൈലീ, ഖുർതുബി,  മുഹിബ്ബുത്വബ്‌രി, അല്ലാമാ നാസ്വിറുദ്ധീൻ ഇബ്നുൽ മുനീർ, തുടങ്ങിയുള്ള പ്രശസ്തരായ മുഹദ്ദിസുകളും പണ്ഡിതന്മാരും ഈ വിഭാഗത്തിൽ പെടുന്നു. ദാറുഖുത്വനി, ഇബ്നു അസാകിർ, ബഗ്‌വി തുടങ്ങിയ പല മുഹദ്ദിസുകളും നിവേദനം ചെയ്ത ഹദീസാണ് തങ്ങളുടെ നിലപാടിന് ഇവർ ലക്ഷ്യമായവതരിപ്പിക്കുന്നത്. 

   ഈ ഹദീസു 'ളഈഫാ'ണെന്നതിൽ ഹദീസു പണ്ഡിതന്മാർക്കു പക്ഷാന്തരമില്ല. മൗളൂആണെന്നു പോലും ഇബ്നു ദിഹ്‌യയെ പോലുള്ള പണ്ഡിതന്മാർ വിധിയെഴുതിയിട്ടുണ്ട്. അതു ശരിയല്ലെന്നും ളഈഫാണെന്നതാണു ശരിയെന്നും പ്രബല നിരൂപകന്മാർ സമർത്ഥിക്കുന്നു. ഇത് സമ്മതിച്ചു കൊണ്ടു തന്നെയാണു പ്രസ്തുത ഇമാമുകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. എന്തുകൊണ്ടെന്നാൽ, അടിസ്ഥാന വിശ്വാസ തത്വങ്ങളുമായോ, കർമാനുഷ്ഠാനങ്ങളുമായോ ബന്ധപ്പെട്ടതല്ലാത്തതും വ്യക്തികളുടെയോ കർമ്മങ്ങളുടെയോ മറ്റോ സ്ഥാനമാനങ്ങളും പദവികളും (ഫളാഇൽ, മനാഖിബ്) മാത്രം പരാമർശിക്കുന്നതുമായ ഹദീസുകൾ ളഈഫാണെങ്കിലും അംഗീകൃതവും സ്വീകാര്യവുമാണെന്ന ഹദീസു ശാസ്ത്രത്തിലെ നിയമം സുവിദിതമാണ്. മരണപ്പെട്ടവരെ ജീവിപ്പിക്കുകയെന്നത് അസംഭവ്യമല്ലാത്തതും മുൻകഴിഞ്ഞ സമുദായങ്ങളിൽ സംഭവിച്ചിട്ടുള്ളതുമാണ്. മുഴുവൻ പ്രവാചകന്മാർക്കു നൽകപ്പെട്ട മുഅജിസത്തുകളും നബി (സ) തങ്ങൾക്കു നൽകപ്പെടുകയും നബി (സ) യിൽ നിന്ന് സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം നബി (സ) തങ്ങളുടെ മുഅജിസത്തായി ഇത് സംഭവിച്ചിരിക്കാമെന്നാണു നിനക്കേണ്ടതെന്നും ഈ പണ്ഡിത വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പ്രമാണ യോഗ്യരായ ഈ വിഭാഗം ഇമാമുകളുന്നയിക്കുന്ന ന്യായവും അവരുടെ നിലപാടും ഈ വിഷയത്തിൽ ഏറ്റവും പ്രബലമായ അഭിപ്രായമാണെന്നു പറഞ്ഞു കൂടെങ്കിലും ഈ അഭിപ്രായം അവഗണിക്കാവതല്ല.

   വിഷയത്തിലെ രണ്ടാം ന്യായവും നിലപാടും നാം മുകളിൽ വ്യക്തമാക്കിയിട്ടുള്ള ദഅ്'വത്തിന്റെ വീക്ഷണത്തിൽ ഊന്നി നിന്ന് കൊണ്ടുള്ളതാണ്. അതായത്, നബി (സ) യുടെ പ്രവാചകത്വലബ്‌ധിയുടെയും (നുബുവ്വത്ത്) -പ്രബോധനത്തിന്റെയും (ദഅ്'വത്ത്‌) മുൻപാണ് തങ്ങളുടെ മാതാപിതാക്കൾ ജീവിച്ചു മരിച്ചതെന്നും അതിനാൽ തന്നെ അവർ പരലോകത്തു രക്ഷയുള്ളവരാണെന്നും ശിക്ഷക്കർഹരല്ലെന്നുമുള്ള ന്യായം. നബി (സ) യുടെ നിയോഗത്തിനു മുൻപു ജീവിച്ചു മരിച്ചിട്ടുള്ള, പ്രാചകന്മാർ വന്നിട്ടില്ലാത്ത ജന സമൂഹങ്ങളുടെ കാര്യത്തിലെല്ലാം ഇതാണു ശരിയായ വിധിയെന്നു നമ്മുടെ രണ്ട് ഉസൂലിന്റെയും (വിശ്വാസ ശാസ്ത്രം, കർമ്മശാസ്ത്ര നിദാന ശാസ്ത്രം) ഫിഖ്‌ഹിന്റെയും ഉലമാ ഏതാണ്ട് ഏകോപിച്ച് വ്യക്തമാക്കിയിട്ടുള്ളത് ഇതിനു മുൻപു കുറിച്ചിട്ടുണ്ട്. നിരവധി ആയത്തുകളും ഹദീസുകളും ഇതിന്നവലംബമായുള്ളതും നാം കുറിച്ചതാണ്.

   ഇതേ അടിസ്ഥാന തത്വത്തിൽ ഊന്നിക്കൊണ്ട് നമ്മുടെ ചർച്ചാ വിഷയം സമർത്ഥിച്ച വിജ്ഞാനധനന്മാർ ധാരാളമുണ്ട്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവും പ്രസിദ്ധ ഹദീസ് നിരൂപകനുമായ ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനീ (റ) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ധേഹം പ്രസ്താവിക്കുന്നു. "നബി (സ) തങ്ങൾ നിയോഗിതരാകുന്നതിനു മുൻപു മരണമടഞ്ഞ നബി (സ) യുടെ എല്ലാ പിതാക്കളും പ്രവാചകന്മാരില്ലാത്ത കാലത്തെ ജനതയുടെ കാര്യത്തിൽ പരലോകത്ത് നടത്തപ്പെടുന്ന പരീക്ഷയിൽ വിജയിക്കുകയും പരലോകരക്ഷ പ്രാപിക്കുകയും ചെയ്യുമെന്നാണു നമ്മുടെ വിശ്വാസം. നബി (സ) കണ്ണു നിറഞ്ഞു സന്തോഷിക്കുവാനായി അല്ലാഹു നബി (സ) യെ ഇപ്രകാരം ആദരിക്കുമെന്നാണു നമ്മുടെ പ്രതീക്ഷ." സ്വഹീഹു മുസ്‌ലിമിന് വ്യാഖ്യാനമെഴുതിയ അബൂ അബ്ദില്ലാഹിൽ അബിയ്യ് (റ) എന്ന മാലികീ പണ്ഡിതനും തന്റെ ശർഹു മുസ്‌ലിമിൽ ഇതേ വീക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ശറഫുദ്ധീൻ അൽ മുനാവി (റ) യോടു  നബി (സ) തങ്ങളുടെ പിതാവ് നരകത്തിലാണോ? എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ധേഹം ചോദ്യക്കാരനെ അതിരൂക്ഷമായി നോക്കി. ഇതുകണ്ട്‌ ഭയന്ന ചോദ്യക്കാരൻ നബി (സ) യുടെ പിതാവ് മുസ്‌ലിമായത് സ്ഥിരപ്പെട്ടിട്ടുണ്ടോ? എന്നാക്കി ചോദ്യം തിരുത്തി. തത്സമയം ഇമാം മുനാവീ (റ) മറുപടി പറഞ്ഞതിപ്രകാരം. "നബി (സ) യുടെ പിതാവ് പ്രവാചകന്മാരാരും ഇല്ലാത്ത (ഫത്റത്ത്) കാലത്ത് മരിച്ചതല്ലേ? നബി (സ) നിയോഗപ്പെടുന്നതിനു മുൻപു മരണപ്പെട്ടവർക്ക് ശിക്ഷയില്ലല്ലോ". സിബ്‌തുബ്നിൽ ജൗസി (ഇബ്നുൽ ജൗസിയുടെ പൗത്രൻ എന്ന പേരിൽ പ്രസിദ്ധനായ പണ്ഡിതൻ തന്റെ "മിർആത്തുസ്സമാൻ  എന്ന ഗ്രൻഥത്തിൽ ഇതേ വീക്ഷണം പല പണ്ഡിതന്മാരെ തൊട്ടും ഉദ്ധരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഒരു നബിയെയും നിയോഗിക്കപ്പെട്ടില്ലാത്ത ഫത്‌റത്തിന്റെ കാലത്തെ ജനങ്ങളുടെ കാര്യത്തിൽ അവർ പരലോക രക്ഷയുള്ളവരും സ്വർഗ്ഗത്തിലുമാണെന്നാണ് പ്രബലവും പ്രമാണ ബദ്ധവുമായ വീക്ഷണം. ഇതേ ന്യായപ്രകാരവും നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരലോകരക്ഷയുള്ളവരും സ്വർഗ്ഗസ്ഥരുമാണെന്നു വ്യക്തമാണല്ലോ.

   മൂന്നാമത്തെ വിഭാഗം ഇമാമുകൾ നമ്മുടെ ചർച്ചാവിഷയം സമർത്ഥിക്കുന്നത് വിശദവും പ്രബലവുമായ പ്രമാണങ്ങൾ ശക്തിയുക്തം നിരത്തിക്കൊണ്ടാണ്. നബി (സ) തങ്ങളുടെ മാതാപിതാക്കൾ തൗഹീദ് അംഗീകരിച്ചിട്ടുള്ളവരാണെന്നും ഇബ്‌റാഹീം നബി (സ) യുടെ ദീനുപ്രകാരം സംശുദ്ധമായ ജീവിതം നയിച്ച മഹാത്മാക്കളിൽ പെട്ടവരായിരുന്നു അവരെന്നും ഇവർ സ്ഥിരീകരിക്കുന്നു. സൈദുബ്നു അംറുബ്‌നി നുഫൈൽ, ഖസ്സുബ്‌നു സാഇദ, ഉമൈറുബ്നു ഹബീബ്, അംറുബ്നു അൻബസ തുടങ്ങി പരദശം മഹാത്മാക്കൾ ഇസ്‌ലാമിനു മുൻപേ (ജാഹിലിയ്യത്തിൽ) ഇബ്‌റാഹീം നബി (സ) യുടെ മാർഗ്ഗത്തിൽ നിലകൊണ്ടവരുണ്ടായിരുന്നു. നബി (സ) തങ്ങളുടെ പിതാക്കൾ ആദം നബി (സ) വരെയുള്ളവർ മുഴുവൻ പേരും ഈ ഗണത്തിൽ പെട്ടവരും തൗഹീദിന്റെ മേൽ നിലക്കൊണ്ടവരും ശിർക് അശേഷം ബാധിച്ചിട്ടില്ലാത്തവരുമാണെന്ന് ഇമാം ഫഖ്‌റുദ്ധീനിർറാസി (റ) സമർത്ഥിക്കുന്നു. ഇബ്‌റാഹീം നബി (സ) യുടെ പിതാവെന്നു ഖുർആൻ വിവരിച്ച 'ആസർ' ഇതിന്നപവാദമല്ലെന്നും അദ്ധേഹം ഇബ്‌റാഹീം നബി (അ) യുടെ പിതാവായിരുന്നില്ലെന്നും പിതൃവ്യൻ മാത്രമായിരുന്നുവെന്നും പിതൃവ്യനെ പറ്റി (അമ്മ്) പിതാവ് (അബ്) എന്നു പ്രയോഗിക്കുക ഭാഷാപരം തന്നെയാണെന്നും ഖുർആനിൽ തന്നെ അങ്ങനെ പ്രയോഗമുണ്ടെന്നും വിശദമായി വിവരിച്ച ശേഷം ഇമാം റാസി (സ) തന്റെ 'അസ്‌റാറുത്തൻസീൽ' എന്ന ഗ്രൻഥത്തിൽ പ്രസ്താവിക്കുന്നു. "നബി (സ) തങ്ങളുടെ പിതാക്കൾ ആരും ബഹുദൈവ വിശ്വാസികളായിരുന്നില്ലെന്നും അവരെല്ലാം മുസ്‌ലിംകളായിരുന്നുവെന്നും നബി (സ) തങ്ങളുടെ പ്രസ്താവന തന്നെ അറിയിക്കുന്നു. നബി (സ) തങ്ങൾ പറഞ്ഞു: പരിശുദ്ധന്മാരുടെ മുതുകുകളിൽ നിന്ന് പരിശുദ്ധകളുടെ ഗർഭപാത്രത്തിലേക്കായി എന്നെ നിരന്തരം നീക്കപ്പെട്ടു കൊണ്ടിരുന്നു. ബഹുദൈവ വിശ്വാസികൾ പരിശുദ്ധരല്ലെന്നും നജസാണെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കെ നബി (സ) യുടെ പിതാവോ പിതാമഹന്മാരോ ആരും മുശ്‌രിക്കല്ലെന്നു വ്യക്തമാണല്ലോ". 

   ഇമാം റാസിയുടെ ഈ പ്രസ്താവന ഉദ്ധരിച്ച ശേഷം ഇമാം സുയൂഥി (റ) ഇങ്ങനെ കുറിക്കുന്നു. "ഇമാം റാസിയുടെ ഇമാമത്തും മഹത്വവും തന്നെ ഇക്കാര്യത്തിൽ ധാരാളം മതി. അദ്ദേഹം തന്റെ കാലത്തെ അഹ്‌ലുസ്സുന്നത്തിന്റെ മുഴുവൻ നായകരും ബിദ്അത്തിന്റെ എല്ലാ പാർട്ടികൾക്കുമെതിരെ ശക്തിയുക്തം ഖണ്ഡനം നടത്തിയ ജേതാവുമാണ്. അശ്അരി വിശ്വാസ സരണിയെ തന്റെ കാലത്ത് ശക്തമായി പിന്തുണച്ച ആ മഹാൻ ആറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഈ സമുദായത്തിന്റെ മുജദ്ദിദായി നിയുക്തരായ പണ്ഡിതവര്യനാണ്. അദ്ദേഹമല്ലേ ഈ പ്രസ്താവിച്ചത്."
ശാഫിഈ മദ്ഹബിലെ "അസ്ഹാബുൽ വുജൂഹിൽ പെട്ട ഇമാം മാവർദി (മരണം: ഹി: 450 ) നബി (സ) തങ്ങളുടെ പിതാക്കളെല്ലാം സത്യവിശ്വാസികളും മുസ്‌ലിംകളുമായിരുന്നുവെന്ന് ഖുർആൻ ആയത്ത് കൊണ്ട് സമർത്ഥിച്ചിട്ടുണ്ട്.

   നിരവധി സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ട രണ്ട് പ്രധാന തത്വങ്ങൾ ഈ വിഷയം സമർത്ഥിക്കുന്നതിനായി ഇമാം സുയൂത്വീ  (റ) അവതരിപ്പിക്കുന്നു. ഒന്ന്, മനുഷ്യ പിതാവ് ആദം നബി (അ) മുതൽ തങ്ങളുടെ പിതാവ് അബ്‌ദുല്ലാ വരെയുള്ള എല്ലാ ഓരോ പിതാക്കളും അവരവരുടെ കാലത്തെ ജനങ്ങളിൽ ഏറ്റവും ഉത്തമരും (ഖൈർ) ഏറ്റവും ശ്രേഷ്ഠരും (അഫള്ൽ) ആണ്. രണ്ട്, ആദം നബി (അ) മുതൽ നബി (സ) തങ്ങൾ വരെയും ശേഷം ഖിയാമത്ത് നാൾ വരെയുമുള്ള കാലങ്ങളിലെല്ലാം തൗഹീദ് അംഗീകരിക്കുകയും അല്ലാഹുവിനു ഇബാദത്ത് ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങൾ ഭൂമിയിലുണ്ടായിരിക്കും. അവർ മൂലമാണ് ഈ ഭൂമി ലോകത്തെ പരിരക്ഷിക്കപ്പെടുന്നത്. അവരില്ലെങ്കിൽ ഭൂമിയും ഭൂമുഖത്തുള്ളവരും നശിക്കുമായിരുന്നേനെ.
   
   ഈ രണ്ട് തത്വങ്ങളും ബലപ്പെട്ട പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണെന്ന് ഇമാം സുയൂത്വീ (റ) വിശദീകരിക്കുന്നു. "മനുഷ്യ മക്കളിൽ ഏറ്റവും ഖൈറായ തലമുറകളിൽ നിന്നാണ് ഞാൻ നിയുക്തരായിട്ടുള്ളതെന്നും ജനങ്ങൾ രണ്ടായി വേർപ്പെട്ടപ്പോളെല്ലാം അവയിലേറ്റവും ഖൈറായതിൽ അല്ലാഹു എന്നെ നിക്ഷേപിക്കുകയും അങ്ങനെ ഞാൻ എന്റെ മാതാപിതാക്കളിൽ നിന്ന് പിറവി കൊള്ളപ്പെടുകയും ചെയ്തുവെന്നും അനിസ്‌ലാമിക കാലത്തെ ഒരു ന്യൂനതയും സംഭവിക്കാതെ ആദം നബി മുതൽ എന്റെ മാതാപിതാക്കൾ വരെ ശരിയായ നികാഹിലാണ് ഞാൻ ജനിച്ചതെന്നും അങ്ങനെ നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമ ശരീരവും ഏറ്റവും മുന്തിയ പിതാവുമാണ് എന്റേതെന്നും നബി (സ) തങ്ങൾ പ്രസ്താവിച്ചതായി ബുഖാരി, മുസ്‌ലിം, തുർമുദി, അബൂദാവൂദ്, ബൈഹഖി, ത്വബ്റാനി, അനൂനുഐം, ഇബ്‌നു സഅ്ദ്‌, ഹാകിം, മുഹിബ്ബുത്വബ്‌രി തുടങ്ങിയുള്ള മുഹദ്ദിസുകളെല്ലാം നിവേദനം ചെയ്തതാണ്. ഈ ഹദീസുകൾ നിരത്തിയാണ് ഒന്നാം തത്വത്തെ ഇമാം സുയൂത്വീ (റ)സ്ഥാപിക്കുന്നത്. ഇമാം അഹ്‌മദ്‌ (റ), ഖല്ലാൽ (റ), അബ്‌ദു റസാഖ് (റ) എന്നിവർ ബുഖാരി-മുസ്‌ലിമിന്റെ ഉപാധികൾ പ്രകാരം സ്വഹീഹായി നിവേദനം ചെയ്ത ഹദീസുകളും ഇബ്നു ജരീർ, ഇബ്നുൽ മുൻദിർ, ബസ്സാർ, ഹാകിം, ഇബ്നു അബീ ഹാതം, ഇബ്നു അസാകിർ, ഇബ്‌നു സഅ്ദ്‌ എന്നിവരെല്ലാം വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്ത ഹദീസുകളും ആധാരമാക്കിയാണ് രണ്ടാമ തത്വത്തെ ഇമാം സുയൂതി സമർത്ഥിച്ചിട്ടുള്ളത്. 

   അനന്തരം അദ്ദേഹം പ്രസ്താവിക്കുന്നു. "ആദം നബി (അ) മുതൽ നംറൂദിന്റെ കാലം വരെയുള്ള നബി (സ) യുടെ പിതാമഹന്മാർ സത്യവിശ്വാസികളും മുസ്‌ലിംകളുമായിരുന്നുവെന്നതിൽ സന്ദേഹമേ ഇല്ല. നംറൂദിന്റെ കാലത്താണ്  ഇബ്‌റാഹീം നബി (അ) യും ആസറും ജീവിച്ചത്. ആസർ ഇബ്‌റാഹീം നബി യുടെ പിതാവാണെന്നത് ശരിയാണെങ്കിൽ നബി (സ) യുടെ പിതൃശൃംഖലയിൽ നിന്ന് അദ്ദേഹത്തെ മാത്രം മേൽ ഹദീസിലെല്ലാം വ്യക്തമാക്കിയ പരിശുദ്ധന്മാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടി വരും (പൊതുനിയമത്തിനപവാദമുണ്ടാകാമല്ലോ) എന്നാൽ, ഇമാം റാസി പ്രസ്താവിച്ചിട്ടുള്ളത് പോലെ ആസർ ഇബ്‌റാഹീം നബി യുടെ പിതാവല്ലെന്ന് ഇബ്നു അബ്ബാസ് (റ), മുജാഹിദ് (റ), ഇബ്നു ജുറൈജ് (റ), അബുൽ ആലിയ (റ), മുഹമ്മദുബ്നു കഅ്ബ്‌ (റ), സുദ്ദി  (റ) തുടങ്ങിയുള്ള സ്വാഹാബീ താബിഈ പ്രമുഖരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ആസറിനെ ഒഴിവാക്കേണ്ട പ്രശ്നവും വരുന്നില്ല.

പിതൃവ്യനായ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇബ്‌റാഹീം നബി (അ) യുടെ പിതാവായി താറഹ് ആണ് വരുക. അതേസമയം, ഇബ്രാഹീം നബി (അ) യുടെയും ഇസ്മാഈൽ നബി (അ) യുടെയും പരമ്പരയിൽ തൗഹീദ് തന്നെയാണ് നിലകൊണ്ടിരുന്നത്. അംറുബ്നു ലുഅയ്യ് എന്ന ഖുസാഈ ഗോത്രക്കാരനാണ് ബിംബാരാധനയും ശിർക്കും അറബ് സമൂഹത്തിലേക്ക് കൊണ്ടു വന്നത്. നബി (സ) യുടെ പിതാമഹന്മാരിൽ നിന്ന് കഅബയുടെ സാരഥ്യം കവർന്നെടുത്തതും ഇയാളാണ്. ഇവരുടെ പരമ്പര മുന്നൂറു വർഷത്തോളം ഈ ആധിപത്യം നിലനിറുത്തി. ഇതേ അധികാരത്തിന്റെ മറവിലാണ് മക്കയിലെയും പരിസരത്തെയും അറബ് സമൂഹങ്ങളിൽ ശിർക്ക് അരങ്ങു തകർത്തത്. നബി (സ) യുടെ പിതാമഹന്മാരാരും ഇക്കാലത്ത് ഇതിലകപ്പെട്ടതായി യാതൊരു രേഖയുമില്ല. അനന്തരം, നബി(സ) യുടെ നാലാമത്തെ ഉപ്പാപ്പയായ ഖുസയ്യ് ആണ് ഖുസാഅത്തുകാരിൽ നിന്നും കഅബയുടെ സാരഥ്യം തിരിച്ചു പിടിച്ചത്. പക്ഷെ, മുന്നൂറു വർഷത്തെ ഇടവേളയിൽ വേരുറച്ചു പോയ വിഗ്രഹാരാധനയും ശിർക്കും സമൂഹത്തിൽ നിന്ന് നീക്കുവാൻ ഖുസയ്യിനു കഴിഞ്ഞില്ല. അറബ് സമൂഹത്തിന്റെ ഈ ചരിത്രം ബുഖാരി, മുസ്‌ലിം, അഹ്‌മദ്‌, ബസ്സാർ, ഇബ്നു ജരീർ, ഇബ്നു ഇസ്‌ഹാഖ്‌ എന്നിവരുടെയെല്ലാം ഹദീസുകളെ അധികരിച്ച് ഇമാം സുഹൈലി (റ) തന്റെഅൽ റൗളുൽ ഉനൂഫിലും ഹാഫിള് ഇബ്നു കസീർ (റ) തന്റെ താരീഖിലും വിവരിച്ചിട്ടുണ്ട്. തദടിസ്ഥാനത്തിൽ ഇബ്‌റാഹീം നബി (അ) യുടെ കാലം മുതൽ അംറുബ്നു ലുഹയ്യിന്റെ കാലം വരെ കടന്നു പോയ നബി (സ) യുടെ പിതാക്കളെല്ലാവരും സത്യവിശ്വാസികളും തൗഹീദുള്ളവരുമായിരുന്നുവെന്ന് അനിഷേധ്യമായും സ്ഥിരപ്പെട്ടു. അവിടന്നങ്ങോട്ടുള്ള പിതാമഹന്മാരുടെ കാര്യം ഇനി തെളിവുകൾ സഹിതം ഞാൻ കൂടുതൽ വിവരിക്കാം". (മസാലികുൽ ഹുനഫാ പേ: 12 -15 )

   ഇത്രയും വിവരിച്ച ശേഷം ഇബ്‌റാഹീം നബി  (അ) യുടെ നേരിട്ടുള്ള മക്കൾ പരമ്പരയിൽ തൗഹീദിന്റെ സത്യാശയത്തെ അല്ലാഹു നിലനിറുത്തിയെന്ന ആയത്തിനെയും 'എന്നെയും എന്റെ പുത്രന്മാരെയും വിഗ്രഹാരാധനയിൽ നിന്ന് ഒഴിവാക്കണമേ' എന്ന ഇബ്‌റാഹീം നബി (അ) യുടെ പ്രാർത്ഥനയുള്ള ആയത്തിനെയും നിരവധി ഹദീസുകളെയും അധികരിച്ച് കൊണ്ട് അബ്‌ദുൽ മുത്തലിബ് വരെയുള്ള നബിയുടെ മുഴുവൻ പിതാമഹന്മാരുടെയും അബ്ദുല്ലയുടെയും സത്യവിശ്വാസവും തൗഹീദും ചരിത്ര സത്യങ്ങളുടെ പിന്തുണയോടെ സ്ഥിരീകരിച്ചു സമർത്ഥിക്കുകയാണ് ഇമാം സുയൂത്വീ (റ). വിശദ പഠനത്തിന് സുയൂഥ്വിയുടെ 'അദ്ദറജത്തുൽ മുനീഫ:'യും മസാലികുൽ ഹുനഫാ യും വായിക്കുക.

   പിന്നീട് വന്ന തഫ്സീറിന്റെയും ഹദീസിന്റെയും ചരിത്രത്തിന്റെയും ഫിഖ്‌ഹിന്റെയും പണ്ഡിതന്മാരെല്ലാം ഈ വീക്ഷണത്തെ ശക്തിയുക്തം സമർത്ഥിക്കുകയും ഇതിനു നിരവധി തെളിവുകളുദ്ധരിക്കുകയും ചെയ്തതായി കാണാം. ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ), ഹുസൈൻ ദിയാർ ബക്'രി (റ), സയ്യിദ് മുഹമ്മദ് ബർസഞ്ചി, സയ്യിദ് അഹ്‌മദ്‌ ആബിദീൻ, തുടങ്ങി നിരവധി പണ്ഡിതന്മാർക്ക് ഈ വിഷയകമായി രചനകളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ പണ്ട് കാലം മുതലേ നബിതങ്ങളുടെ മാതാപിതാക്കളുടെ പേരിൽ തർളിയത്ത് ചൊല്ലി ആദരിച്ചു വരുന്ന വഴക്കം സത്യവിശ്വാസികൾക്കിടയിൽ നിലനിന്നു വരുന്നത്. ഇതിനെതിരെ ആധുനിക വഹ്ഹാബികൾ പുതിയ വിവാദം ഉണ്ടാക്കുന്നത് അവരുടെ വിശ്വാസത്തിലെ കപടത കൊണ്ടും ന്യൂനത കൊണ്ടുമാണ്. ഉദ്ധൃത പ്രമാണങ്ങളെയെല്ലാം തള്ളിക്കൊണ്ട് അവരുടെ ജല്പനം കൈക്കൊള്ളാൻ തക്ക വ്യക്തമായ ഒരു പ്രമാണവും അവർക്കില്ല. സ്വഹീഹു മുസ്‌ലിമിലെ ഒരു ഹദീസിന്റെ ശരിയായ ഉദ്ദേശ്യവും നിജസ്ഥിതിയും മനസ്സിലാക്കാതെ വിവാദത്തിനു തിരികൊളുത്തുകയാണവർ. പ്രസ്തുത ഹദീസിനെക്കുറിച്ച് ഇനി വിവരിക്കാം.

   സ്വഹീഹു മുസ്‌ലിമിലെ ഒരു റിപ്പോർട്ടാണ് നബി തങ്ങളുടെ പ്രയങ്കരരായ മാതാപിതാക്കളെ നരകാവകാശികളാണെന്ന് ജൽപിക്കുവാൻ ഇവർക്കുള്ള ഏക തെളിവ്. അതിങ്ങനെ: അനസിനെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലേ! എന്റെ ബാപ്പ എവിടെയാണ്? നബി (സ) പറഞ്ഞു. 'നരകത്തിൽ!' അയാൾ പുറംതിരിച്ചു പിരിഞ്ഞു പോകുമ്പോൾ നബി അയാളെ അടുത്ത് വിളിച്ചു കൊണ്ട് പറഞ്ഞു. 'എന്റെ ബാപ്പയും നിന്റെ ബാപ്പയും നരകത്തിലാണ്' (സ്വഹീഹു മുസ്ലിം 3 - 79 ) ഇതുപോലെ അബൂഹുറൈറയെ തൊട്ടു നിവേദനം ചെയ്യപ്പെട്ട മറ്റൊരു ഹദീസും മുസ്ലിമിലുണ്ട്. "നബി തങ്ങൾ തന്റെ മാതാവിന് വേണ്ടി മാപ്പിരക്കാൻ അല്ലാഹുവിനോടനുമതി തെറ്റി. നബിക്കനുവാദം ലഭിച്ചില്ല."  

   മുകളിൽ നാം ഉദ്ധരിച്ച പ്രഗത്ഭരും പ്രശസ്തരുമായ ഇമാമുകളും മുഹദ്ദിസുകളും പണ്ഡിതന്മാരും കാണാത്തതല്ല ഈ ഹദീസ്. പുതിയ വിവാദക്കാർക്ക് മാത്രമായി നേരിട്ടവതരിച്ചതല്ലല്ലോ ഇത്! സ്വഹീഹു മുസ്‌ലിമിൽ നിവേദനം ചെയ്തിട്ടുള്ളതാണല്ലോ. പക്ഷെ, നിരവധി പ്രമാണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, വിശ്വാസ ശാസ്ത്രത്തിന്റെയും നിദാന ശാസ്ത്രത്തിന്റെയും പിൻബലത്തിൽ അവർ സമർത്ഥിച്ചിട്ടുള്ള വസ്തുതക്കെതിരെ ഉയർത്തിക്കാട്ടാൻ മതിയായ അനിഷേധ്യതയും വ്യക്തതയും ഈ ഹദീസുകൾക്കില്ലാത്തത് കൊണ്ടാണ് അവരിത് വ്യാഖ്യാനിച്ചത്.

   ഒന്നാമതായി പ്രവാചകന്മാരുടെ പ്രബോധന (ദഅ്'വത്ത്‌) മെത്തിയിട്ടില്ലാത്ത ജനങ്ങളെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണവും വിധിയും വരുന്നതിനു മുമ്പാണ് നബി (സ) തങ്ങൾ മേൽപ്രകാരം പറഞ്ഞതെന്ന് വരാൻ ന്യായമായും സാധ്യതയുണ്ട്. ബഹുദൈവ വിശ്വാസികളുടെ നിരപരാധരായ പ്രായം തികയാത്ത കുട്ടികൾ  നരകത്തിലാണെന്ന് വ്യക്തമാക്കുന്ന ഹദീസുകൾ പോലെ ഈ ഹദീസും മന്സൂഖാനെന്ന കരുതാവുന്നതാണ്. "ഒരാളുടെ കുറ്റം മറ്റൊരാൾ പേറുകയില്ലെ"ന്നു സാരം വരുന്ന ആയത്താണ് മുശ്‌രികുകളുടെ കുട്ടികൾ നരകത്തിലാണെന്ന ഹദീസുകളെ ദുർബ്ബലപ്പെടുത്തുന്നത്. ഇതിനു തൊട്ടു ചേർന്ന് ഖുർആനിലുള്ള ആയത്താണ് "പ്രവാചകന്മാരെ അയക്കാതെ ഒരു ജനതയെയും നാം ശിക്ഷിക്കുകയില്ലെ"ന്നു സാരം വരുന്ന വാക്യം. ഈ ആയത്ത് കൊണ്ട് പ്രവാചകന്മാർ വരാത്ത കാലത്ത് മരണപ്പെട്ട നബി (സ) യുടെ മാതാപിതാക്കളെ സംബന്ധിച്ച മേല്പറഞ്ഞ രണ്ട് ഹദീസുകളും ദുർബ്ബലപ്പെട്ടതാണെന്ന് കരുതാം. 

   അതിനും പുറമെ പ്രസ്തുത ഹദീസിലെ "ഇന്ന അബീ വഅബാക ഫിന്നാർ" (എന്റെ ബാപ്പയും നിന്റെ ബാപ്പയും നരകത്തിലാണ്) എന്ന വാക്യം ഹദീസിന്റെ റിപ്പോർട്ടർ താൻ മനസ്സിലാക്കിയ ആശയപ്രകാരം പറഞ്ഞതാകാൻ (മഅ്നാ കൊണ്ട് രിവായത്ത്) ശരിയായ സാധ്യത കാണുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, ഇതേ ഹദീസിനെ ഇതിനേക്കാൾ ശക്തവും പ്രബലവുമായ റിപ്പോർട്ടർ നിവേദനം ചെയ്തതിൽ ഈ വാക്യം ഇങ്ങനെയല്ല; മറ്റൊരു നിലക്കാണുള്ളത്. അനസിൽ നിന്ന് സാബിത്, സാബിതിൽ നിന്ന് ഹമ്മാദുബ്നു സലമ എന്നിങ്ങനെയാണ് ഈ ഹദീസിന്റെ സഹീഹ് മുസ്‌ലിമിലുള്ള പരമ്പര. അതേസമയം, അനസിൽ നിന്ന് സാബിത്, സാബിതിൽ നിന്ന് മഅ്മർ എന്നിങ്ങനെ ഒരു പരമ്പര ഈ ഹദീസിനുണ്ട്. ഈ പരമ്പര വഴിക്കുള്ള ഹദീസിൽ "ഇന്ന അബീ വാ അബാക ഫിന്നാർ" എന്ന വാക്യം ഇല്ല. പകരം, തന്റെ ബാപ്പ എവിടെയാണെന്ന് ചോദിച്ചയാളോട് നരകത്തിലാണെന്ന് മറുപടി പറഞ്ഞ ശേഷം അയാൾ പോകാൻ തിരിഞ്ഞപ്പോൾ ഇങ്ങനെ പറഞ്ഞുവെന്നാണുള്ളത്. "ഇദാ മറർത ബി ഖബ്‌രി കാഫിരിൻ ഫബശ്ശിർഹു ബിന്നാർ" (ഏതൊരു അവിശ്വാസിയുടെ ഖബ്‌റിനരികെ നീ സഞ്ചരിച്ചാലും അയാളോട് നരകം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുക) എന്ന്. ഈ വാക്യത്തിൽ നബി (സ) യുടെ ബാപ്പയെ കുറിച്ചുള്ള പരാമർശമേ ഇല്ലല്ലോ. 

  ഒരേ സംഭവത്തെ പറ്റി അനസിൽ നിന്ന് വന്ന റിപ്പോർട്ടിനെ സാബിത്തിനെ തൊട്ട് ഉദ്ധരിച്ച ഹമ്മാദ്ബ്നു സലമയും മഅ്മറും വ്യത്യസ്ത രൂപത്തിൽ നിവേദനം ചെയ്യുകയാണിവിടെ. ഇതിൽ രണ്ടിലൊരാൾ നബിയുടെ വാക്യമല്ല ഉദ്ധരിച്ചതെന്നു വ്യക്തം. നബി (സ) തങ്ങളുടെ വാക്യത്തിൽ നിന്ന് താൻ മനസ്സിലാക്കിയ ആശയം തന്റെ സ്വന്തം പദപ്രയോഗത്തിലൂടെ ഉദ്ധരിച്ചതാണ്. ഈ രീതി ഹദീസി റിപ്പോർട്ട് ചെയ്യുന്നതിൽ പൊതുവെ സ്വീകാര്യവുമാണ്. ഹദീസിന്റെ മഅനാ (ആശയം) കൊണ്ട് രിവായത്ത് ചെയ്യുക എന്നാണിതിന് പേര്.  ഒരേ ഹദീസിന്റെ രണ്ട് റിപ്പോർട്ടുകൾ ഇങ്ങനെ വ്യത്യസ്തമായി വരുമ്പോൾ ഏതാണ് നബി (സ) തങ്ങളുടെ മൊഴി - പദം- എന്ന് നിർണ്ണയിക്കുന്നതിൽ ഹദീസ് പണ്ഡിതന്മാർക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. റിപ്പോർട്ടർമാരിൽ ആരാണ് കൂടുതൽ സ്വീകാര്യനെങ്കിൽ അയാളുടെ റിപ്പോർട്ടിനാണ് ഹദീസ് നിരൂപകന്മാർ മുൻഗണന നൽകുക. ഇതു പ്രകാരം ഹമ്മാദുബ്നു സലമയെക്കാൾ പ്രമാണയോഗ്യൻ മഅ്മറാണ്. ഹമ്മാദിനെ സംബന്ധിച്ച് ചില ഹദീസ് നിരൂപകന്മാർ ഉന്നയിച്ചിട്ടുള്ള ആക്ഷേപം മഅ്മറിനെക്കുറിച്ച് വന്നിട്ടില്ല. 

   ഹമ്മാദ് ഹദീസിന്റെ പദങ്ങൾ കൃത്യമായി ഓർമ്മയിൽ സൂക്ഷിക്കുന്നതിൽ പിന്നിലായിരുന്നുവെന്നും തന്റെ ലിഖിതങ്ങളിലാകട്ടെ സ്വന്തം വളർത്തു പുത്രന്റെ കൈകടത്തലുകൾക്ക് വിധേയമായതിനാൽ ചില മുൻകറായ ഹദീസുകൾ (പ്രമാണ യോഗ്യരായ റിപ്പോർട്ടർമാക്ക് വിരുദ്ധമായിട്ടുള്ള റിപ്പോർട്ടുകൾ) വന്നു പോയിട്ടുണ്ടെന്നും അദ്ദേഹത്തെക്കുറിച്ചാക്ഷേപമുണ്ട്. ഈ ആരോപണം കണക്കിലെടുത്ത് ഇമാം ബുഖാരി (റ) ഈ ഹമ്മാദിന്റെ ഒരു ഹദീസും തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടില്ല. ഇമാം മുസ്‌ലിമാകട്ടെ, ഹമ്മാദ് സാബിതിനെ തൊട്ട് നിവേദനം ചെയ്ത ഹദീസുകളല്ലാതെ മൗലികമായി ഉദ്ധരിക്കാറുമില്ല. (വിവാദ ഹദീസ് ഈ ഗണത്തിൽ പെട്ടതാണ്). എന്നാൽ, ഹമ്മാദിനെ കുറിച്ചുള്ള ഈ ആരോപണം മഅ്മറിനെ സംബന്ധിച്ച് വന്നിട്ടില്ല. ബുഖാരിയും മുസ്‌ലിമും അദ്ദേഹത്തിന്റെ ഹദീസുകൾ നിരുപാധികം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അതിനാൽ ഇദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വന്ന പദമാണ് കൂടുതൽ പ്രബലം. ഇതാണ് നബി (സ) യെ തൊട്ട് വന്ന തിരുവാക്യമായി പരിഗണിക്കുക.

മാത്രവുമല്ല, ഇതേ ഹദീസ് സഅ്ദുബ്നു അബീ വഖാസിനെ തൊട്ടും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ബസ്സാർ (റ), ത്വബ്‌റാനി (റ), ബൈഹഖി (റ), എന്നിവരെല്ലാം ഉദ്ധരിച്ച ആ റിപ്പോർട്ടിലും മഅ്മറിന്റെ റിപ്പോർട്ടിലെ വാചകം തന്നെയാണുള്ളത്. ഈ ഹദീസിന്റെ നിവേദക പാരമ്പരയാകട്ടെ, വളരെ സ്വീകാര്യവുമാണ്. സഅ്ദുബ്നു അബീവഖാസിൽ നിന്ന് മകൻ ആമിർ, ആമിറിൽ നിന്ന് സുഹ്‌രി, സുഹ്‌രിയിൽ നിന്ന് ഇബ്റാഹീമുബ്നു സഅ്ദ് എന്നിങ്ങനെയാണ് ഇതിന്റെ പരമ്പര. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും വ്യവസ്ഥകളനുസരിച്ച് സ്വീകാര്യമായ നിവേദക പരമ്പരയാണിത്. ഇതിലും "ഇന്ന അബീ വ അബാക ഫിന്നാർ" എന്ന ഹമ്മാദിന്റെ റിപ്പോർട്ടിലെ വാക്യത്തിന്റെ സ്ഥാനത്ത് "ഹൈസുമാ മറർത ബി ഖബ്‌രി കാഫിരിൻ ഫബശ്ശിർഹു ബിന്നാർ" എന്നാണുള്ളത്. ഇതാകട്ടെ, എന്റെ ബാപ്പ എവിടെയാണ് എന്ന ചോദ്യത്തിന് 'നരകത്തിൽ' എന്ന് നബി (സ) മറുപടി പറഞ്ഞപ്പോൾ 'ഫ അയ്ന അബൂക' (എങ്കിൽ താങ്കളുടെ ബാപ്പയോ?) എന്ന് ആഗതൻ തിരിച്ചു ചോദിച്ചതിന്റെ മറുപടിയായാണ് ഈ റിപ്പോർട്ട് വന്നിട്ടുള്ളത്. അപ്പോൾ, നബി (സ) തങ്ങളുടെ ബാപ്പയെവിടെയാണ് എന്ന ചോദ്യത്തിന് 'നീ ഏതൊരവിശ്വാസിയുടെ ഖബ്‌റിന്നരികിൽ സഞ്ചരിച്ചാലും നരകം കൊണ്ട് അയാളോടു സുവാർത്ത അറിയിക്കുക' എന്ന മറുപടിയാണ് നബി (സ) തങ്ങൾ നൽകിയതെന്ന് വ്യക്തമായല്ലോ.

അങ്ങനെ വരുമ്പോൾ തന്റെ ബാപ്പ നരകത്തിലാണെന്നു കേട്ടതിൽ വേദന തോന്നിയ ഗ്രാമീണനായ ആ സ്വഹാബി 'നബി (സ) യുടെ ബാപ്പയോ?' എന്ന് തിരിച്ചു ചോദിച്ചതിന് അയാളുടെ മാനസികാവസ്ഥയനുസരിച്ചുള്ള ഒരു മറുപടിയാണ് നബി (സ) തങ്ങൾ തത്സമയം നൽകിയതെന്നു മനസ്സിലാക്കാം. നേരെമറിച്ച് നബി (സ) തങ്ങൾ അവിടുത്തെ വന്ദ്യപിതാവിനെക്കുറിച്ചു സ്വർഗ്ഗത്തിലാണെന്ന് നേരാംവണ്ണം മറുപടി പറഞ്ഞിരുന്നെങ്കിൽ ആഗതനായ ആ ഗ്രാമീണന് അത് സഹിക്കാൻ കഴിയുമായിരുന്നില്ല. അയാൾ രോഷം പൂണ്ട് നബി (സ) യുടെ ആജന്മ ശത്രുവായേനെ. പക്ഷേ, പ്രബോധനത്തിന്റെയും മാർഗ്ഗദർശനത്തിന്റെയും എല്ലാ പാഠങ്ങളുമറിയുന്ന നബി (സ) തങ്ങൾ സംബോധിതന്റെ മനസ്സറിഞ്ഞു നൽകിയ മറുപടി അയാളെ ഇസ്‌ലാമിലേക്ക് നയിക്കുകയാണുണ്ടായത്. ത്വബ്റാനിയും ബൈഹഖിയും ഇബ്നുമാജയും നിവേദനം ചെയ്ത ഇതേ ഹദീസിന്റെ അവസാനത്തിൽ ഇതേ ഗ്രാമീണൻ തൽ സമയം മുസ്‌ലിമായെന്നും ശേഷം ഇങ്ങനെ ആത്മഗതം ചെയ്തുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. "നബി (സ) തങ്ങൾ എന്നോട് വല്ലാത്തോരു സാഹസമാണ് നിർദ്ദേശിച്ചത്! ഒരു അവിശ്വാസിയുടെ ഖബ്‌റിന്നരികിലും നരകം കൊണ്ട് സന്തോഷമറിയിക്കാതെ ഞാൻ നടക്കരുതെന്ന്!"

കൂടുതൽ പ്രബലവും പ്രമാണയോഗ്യവുമായ റിപ്പോർട്ടും ഇതര നിവേദകപരമ്പരയിലൂടെ വന്ന റിപ്പോർട്ടുകളും വച്ച് നിരൂപിക്കുമ്പോൾ സ്വഹീഹ് മുസ്‌ലിമിലെ ഹമ്മാദിന്റെ ഹദീസിൽ, റിപ്പോർട്ടറായ ഹമ്മാദിൽ നിന്ന് അതല്ലെങ്കിൽ മറ്റൊരു റിപ്പോർട്ടറിൽ നിന്ന് താൻ മനസ്സിലാക്കിയ ആശയമനുസരിച്ചുള്ള പദപ്രയോഗവും വാചകമാറ്റവും സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഇങ്ങനെ ഹദീസുകളിൽ സംഭവിക്കുമ്പോൾ പ്രസ്തുത ഹദീസുകൾ സ്വീകാര്യവും സ്വഹീഹുമാണെങ്കിലും റിപ്പോർട്ടറുടെ പദമാറ്റങ്ങൾ അവലംബിക്കാതിരിക്കുക സ്വാഭാവികമാണ്. അനസി(റ)നെ തൊട്ട് ഇമാം മുസ്‌ലിം തന്നെ ഉദ്ധരിച്ച മറ്റൊരു ഹദീസിൽ 'നബി (സ) തങ്ങൾ ഫാതിഹയിൽ ബിസ്മി ചൊല്ലിയില്ല' എന്ന് വന്നിട്ടുണ്ട്. 'നബി (സ) തങ്ങൾ ബിസ്മി ചൊല്ലിയത് കേട്ടില്ല' എന്ന വാചകം 'ചൊല്ലിയില്ല' എന്ന റിപ്പോർട്ടറുടെ വക മൊഴിമാറ്റം സംഭവിച്ചതാണെന്ന് ഇതേ ഹദീസിനെ സംബന്ധിച്ച് ഇമാം ശാഫിഈ (റ) മുൻപേ നിരൂപണം നടത്തിയതാണ്. ഇപ്രകാരം റിപ്പോർട്ടർമാരുടെ ആശയനിവേദനത്തിൽ സംഭവിച്ച പല ഉദാഹരണങ്ങളുമുണ്ട്. അവിടെയെല്ലാം നബി (സ) തങ്ങളുടെ പദപ്രയോഗവും ശരിയായ മൊഴിയും ഏതെന്നു നിജപ്പെടുത്തിയതിനു ശേഷമാണ് ഹദീസിന്റെ സ്വീകാര്യത നിർണ്ണയിക്കുക.

വിവാദക്കാർ ഉയർത്തിക്കാട്ടുന്ന ഹദീസിൽ 'നബി (സ) തങ്ങളുടെ ബാപ്പ നരകത്തിലാണെ'ന്നു വ്യക്തമാക്കുന്ന ഭാഗം നബി (സ) യുടെ പ്രസ്താവനയുടെ ശരിരൂപമല്ലെന്നും നബി (സ) യുടെ മൊഴിയിൽ നിന്ന് റിപ്പോർട്ടർ മനസ്സിലാക്കിയ ആശയം പ്രകാശിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച പദമാണതെന്നും മുകളിൽ കുറിച്ച വരികളിൽ നിന്ന് മനസ്സിലാക്കിയല്ലോ. ഇനി, ഇതേ പദം നബി (സ) തങ്ങളുടെ വാക്യമാണെന്ന് വന്നാലും ഈ ഹദീസിനെക്കാൾ പ്രമാണയോഗ്യവും പ്രബലവുമായ ഹദീസുകളും തെളിവുകളും ഇതിന്നെതിരാകുമ്പോൾ ആ തെളിവുകളാണ് മുൻഗണന അർഹിക്കുന്നതെന്നത് നിദാനശാസ്ത്രത്തിലെ അംഗീകൃത തത്ത്വമാണ്. മുമ്പുദ്ധരിച്ച ഖുർആൻ വാക്യങ്ങളുടെയും നിരവധി ഹദീസുകളുടെയും വെളിച്ചത്തിൽ നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരിശുദ്ധരും പരലോകരക്ഷയുള്ളവുരുമാണെന്ന് തെളിഞ്ഞിരിക്കെ അതിനെതിരായി ഈ ഒരേയൊരു ഹദീസിൽ വന്നാൽ - ആ ഹദീസ് എത്രമേൽ പ്രബലവും അന്യൂനവുമാണെങ്കിലും - ഇതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് മറിച്ചുള്ള നിരവധി പ്രമാണങ്ങൾക്കും ഹദീസുകൾക്കുമാണെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) തങ്ങൾ മാതാവിന് മാപ്പിരക്കാൻ അനുമതി തേടിയിട്ട് അത് ലഭിച്ചില്ലെന്ന ഉപര്യുക്ത ഹദീസിനും ഈ ന്യായം ബാധകമാണ്. ഇങ്ങനെ അനുമതി ലഭിക്കാത്തത് ഇസ്‌ലാമിന്റെ ആദികാലത്തായിരുന്നുവെന്നും പിന്നീട് അത് തിരുത്തെപ്പെട്ടുവെന്നും വന്നാൽ വിശേഷിച്ചും ഈ ഹദീസിനെ അവലംബിക്കാവതല്ല തന്നെ.
   ആകയാൽ, നബി (സ) തങ്ങളുടെ മാതാപിതാക്കളും ആദം നബി (അ) വരെയുള്ള പ്രപിതാക്കളുമെല്ലാം സംശുദ്ധരും പരലോക രക്ഷയുള്ളവരുമാണെന്ന വീക്ഷണമാണ് പ്രമാണബദ്ധവും കൂടുതൽ ന്യായയുക്തവുമെന്നു ഗ്രഹിക്കുക. നിരവധി ആയത്തുകളും ഹദീസുകളും അടിസ്ഥാനമാക്കിയാണ് ഈ വീക്ഷണം നമ്മുടെ ഇമാമുകൾ സമർത്ഥിച്ചിട്ടുള്ളതും പ്രതിപാദിച്ചതുമെന്നും മനസ്സിലാക്കുക. ഇതിനു വിരുദ്ധമായി അനാവശ്യ വിവാദമുണ്ടാക്കാൻ ധൃഷ്‌ടരാകുന്ന ആധുനിക വഹ്ഹാബികൾ ഉയർത്തിക്കാണിക്കുന്ന ഹദീസ് ആ ഇമാമുകളെല്ലാം കണ്ടിട്ടുള്ളതും അവരുടെ സൂക്ഷ്മമായ നിരൂപണത്തിനു വിധേയമായിട്ടുള്ളതുമാണെന്നോർക്കുക. ഈ ഇമാമുകളെ അവലംബിച്ച് കൊണ്ട്  പൂർവകാല മുസ്‌ലിംകൾ നബി (സ) യുടെ മാതാപിതാക്കളുടെ പേര് കേട്ടാൽ ആദരപൂർവ്വം തരളിയത്ത് ചൊല്ലുന്ന വഴക്കം അടിസ്ഥാനരഹിതമല്ലെന്നു തിരിച്ചറിയുക. പൂർവ്വകാല മുസ്‌ലിംകളുടെ ഇത്തരം വിശ്വാസങ്ങളും അതനുസരിച്ച് ശീലങ്ങളും ഇസ്‌ലാമിന്റെ മൗലിക ആശയങ്ങൾക്കോ വിശ്വാസതത്വങ്ങൾക്കോ  വിരുദ്ധമല്ലെന്നിരിക്കെ, ഇതിനെയെല്ലാം തട്ടിത്തെറിപ്പിക്കാനും ചവിട്ടിപ്പൊളിക്കാനും ആവേശം കാണിക്കുന്ന ആധുനിക വഹ്ഹാബികൾ ഉദ്ദേശശുദ്ധിയില്ലാത്തവരും സുജനമര്യാദയില്ലാത്തവരുമാണെന്നു മനസ്സിലാക്കാം. 

   സംഗതിവശാൽ, നബി (സ) തങ്ങളുടെ മാതാപിതാക്കളുടെ നില മേൽപ്രകാരമല്ലെങ്കിൽ തന്നെ അവരെ 'നരകക്കാരും കാഫിറുകളുമെ'ന്നു പറഞ്ഞു കൊണ്ടിരിക്കുന്നതും അതിന്നായി ആഹ്വാനം ചെയ്യുന്നതും സുജനമര്യാദയല്ലല്ലോ. ഏതൊരു നബിയിലൂടെയാണോ നമുക്കു ഹിദായത്ത് ലഭിച്ചതെങ്കിൽ, നാം പരലോക രക്ഷ ആഗ്രഹിക്കുന്നതെങ്കിൽ, ആ നബിയുടെ ഭൗതിക ശരീരം പത്തുമാസം ഗർഭത്തിൽ ചുമന്നു നൊന്തുപ്രസവിച്ച മാതാവും നബിയുടെ ശാരീരിക ബീജം ആ മഹതിക്ക്‌ കനിഞ്ഞ പിതാവും നബി (സ) തങ്ങൾ മൂലം പരലോകരക്ഷ ലഭിക്കാൻ ഇടവരാതിരിക്കുകയാണെങ്കിൽ അത് നബി (സ) തങ്ങൾക്ക് എത്രയധികം വേദനാജനകമായിരിക്കും! അല്ലാഹുവിന്റെ തീരുമാനം ഇങ്ങനെയാകാനിടയില്ലെന്നാണ് നമ്മുടെ പ്രത്യാശ. അതാണ് നമ്മുടെ ഇമാമുകൾ പ്രമാണങ്ങളിലൂടെ നമ്മെ പഠിപ്പിച്ചത്. ഇതേ വിശ്വാസമാണ് നാം വച്ച് പുലർത്തുന്നതും. സംഗതി മറിച്ചാണെങ്കിൽ തന്നെ നബി (സ) തങ്ങൾക്ക് വേദനാജനകമായ അക്കാര്യം നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നതും ഇതിന്നായി ജനങ്ങളെ പ്രേരിപ്പിച്ചു കുഴപ്പവും ഫസാദുമുണ്ടാക്കുന്നതും നബി (സ) തങ്ങൾ നബിയാണെന്ന് വിശ്വസിക്കുന്നവർക്ക് ഭൂഷണമാണോ? നബിയോടു സ്നേഹമുള്ള ആരെങ്കിലും ഇതൊരു പ്രസംഗ വിഷയമോ പ്രബോധന തത്ത്വമോ ആയി എഴുന്നള്ളിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുവാൻ തുണിയുമോ?! ഇല്ലതന്നെ.

   എന്നാൽ, മുസ്‌ലിം (റ) നിവേദനം ചെയ്ത പ്രസ്തുത ഹദീസുകളെ അതിന്റെ വാച്യാർത്ഥത്തിൽ തന്നെ കണക്കിലെടുക്കുകയും നടേ പറഞ്ഞ ഇമാമുകളെപ്പോലെ ഈ വിഷയം മറ്റു പ്രമാണങ്ങളുടെ വെളിച്ചത്തിൽ അപഗ്രഥനം ചെയ്യാൻ മിനക്കെടാതിരിക്കുകയും ചെയ്ത ചിലർ നമ്മുടെ ഇമാമുകളിലും പൂർവ്വകാല ഉലമാഇലും ഉണ്ടായിട്ടുണ്ട്. അവരാരും പക്ഷേ, ഈ വിഷയം മുന്നിൽ വച്ചു  കൊണ്ടു കുഴപ്പമുണ്ടാക്കുവാനോ വിവാദങ്ങൾ സൃഷ്ടിക്കുവാനോ തുനിഞ്ഞിട്ടില്ല. നാം അവലംബിച്ച ഇമാമുകളുടെ വീക്ഷണവും പ്രതിപാദനവും ലഭിക്കായ്കയാലോ ബോദ്ധ്യപ്പെടാത്തതിനാലോ തങ്ങൾക്ക് ലഭിച്ച തെളിവുകളുടെയടിസ്ഥാനത്തിൽ വിഷയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ഹദീസുകളെ വിശദീകരിക്കുകയോ ആണ് അവർ ചെയ്തത്. ഇത് പറഞ്ഞു കൊണ്ടിരിക്കൽ നബി (സ) തങ്ങളെ ഉപദ്രവിക്കലാണെന്നും 'മരിച്ചവരെ പറ്റി പറഞ്ഞു കൊണ്ട് ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കരുതെ'ന്ന ഹദീസ് ഇതിനെ വിലക്കുന്നുണ്ടെന്നും അവരിൽ ചിലർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താങ്കളുടെ സംശയത്തിലുന്നയിച്ച ആധുനിക വഹ്ഹാബികളുടെ രീതി ഇതല്ല. അവർ ഈ വിഷയം ഒരു പ്രബോധനതത്ത്വമായി തിരഞ്ഞെടുത്തു കുഴപ്പമുണ്ടാക്കുകയാണ്. ഇത്തരക്കാരെ നാം കരുതിയിരിക്കേണ്ടതുണ്ട്. സർവശക്തൻ ഇവരുടെ ഫസാദിൽ നിന്നു നമ്മെയും സമുദായത്തെയും രക്ഷപ്പെടുത്തട്ടേ.

_📚 മൗലാനാ നജീബ്‌ ഉസ്താദിന്റെ നിവാരണം പംക്തി - ബുൽബുൽ മാസിക 📚_

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...