08/11/2017

തിരു നബി(സ)തങ്ങളെ സ്വപ്നത്തിലും അല്ലാതെയും കാണാം



തിരുനബി ദർശനം


ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി.


സ്നേഹഭാജനത്തെ കണ്‍നിറയെ കാണുക എന്നത് മനുഷ്യാത്മാവിന്റെ സ്വാഭാവിക ഹൃദയാഭിലാഷങ്ങളിലൊന്നാണ്. ഹൃദയത്തില്‍ ഇരിപ്പിടം നല്‍കി സ്വീകരിച്ചിരുത്തിയവരെ ഇടയ്ക്കിടെ കാണാന്‍ കൊതിക്കുകയും അതിനു വേണ്ടി മാത്രമായി ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നത് സ്നേഹം നിഷ്ക്രമിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തും ഒരു സ്ഥിരം സ്വഭാവമാണ്. ഈ ആമുഖം പ്രവാചകന്‍(സ)യെ കാണാന്‍ വിശ്വാസികള്‍ക്ക് എത്രമാത്രം കൊതിയുണ്ടായിരിക്കും എന്നു സൂചിപ്പിക്കാനാണ് എഴുതിവച്ചത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഹൃദയത്തിലെ സ്നേഹജനങ്ങളില്‍ ഒന്നാം സ്ഥാനത്താവണം മുത്ത്നബി. ആ അവസ്ഥ കൈവരിച്ചവനാണ് യഥാര്‍ത്ഥ വിശ്വാസി. അത്തരത്തിലുള്ള മഹദ് വ്യക്തികളുടെ ഹൃദയം പ്രവാചകരെ കാണാനും ആ സാമീപ്യമനുഭവിക്കാനുമായി സദാ കൊതിച്ചുകൊണ്ടിരിക്കും. ഇസ്ലാമിക ചരിത്രത്തില്‍ തിരുനബിയെ സ്വപ്നം കാണാനായി ഒരു ജീവിതം മുഴുക്കെയും പ്രണയാഗ്നിയിലെരിഞ്ഞ നിരവധി മഹാത്മാക്കളെ കാണാനാവും. പ്രവാചകരെ കാണാന്‍ വേണ്ടി മനസ്സുവിങ്ങി കാത്തിരിക്കുകയും സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയും വഴി ചരിത്രത്തില്‍ സ്നേഹത്തിനു പുതിയ നിര്‍വചനം എഴുതിയവരാണവര്‍.


നൂറ്റാണ്ടുകള്‍ക്കപ്പുറം കണ്‍മുന്നില്‍ നിന്ന് മറഞ്ഞ പ്രവാചകരെ കാണാന്‍ ഇന്നുള്ളവന്‍ കൊതിക്കുന്നതിന്റെ സാംഗത്യമെന്താണ്? അതിന്റെ വഴിയേതാണ്? അത് യുക്തിബദ്ധമായ ശാസ്ത്രത്തിനു മനസ്സിലാവാത്ത ആത്യന്തിക സത്യങ്ങളിലൊന്നാണ്. ഒരു സമൂഹത്തിന്റെ നേതാവ് മരണത്തോടെ ഒന്നുമല്ലാതാവുമെന്ന മനുഷ്യന്റെ സാധാരണാനുഭവങ്ങള്‍ക്കപ്പുറത്തുള്ള സമവാക്യം. 'ലോകാനുഗ്രഹി'യായി വാഴ്ത്തപ്പെട്ട തിരുനബി മദീനയിലെ ആറടി മണ്ണില്‍ ഒതുങ്ങിക്കിടക്കണമെന്നു പറഞ്ഞാല്‍ എത്രമാത്രം അല്‍പത്തമാണത്.


തിരുദര്‍ശനം സ്വപ്നത്തിലുണ്ടാവാം. ഉണര്‍ച്ചയില്‍ നേരിട്ടനുഭവിക്കാം. സ്വര്‍ഗത്തിന്റെ പരിമളങ്ങള്‍ക്കൊപ്പം കണ്‍കുളിര്‍ക്കെയാവാം. ഈ മൂന്നു സാധ്യതകളും പ്രാമാണികമായി തെളിയിക്കപ്പെട്ടവയാണ്. ഇമാം മുസ്ലിം ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: 'വല്ലവനും എന്നെ സ്വപ്നം കാണും'. ഈ ഹദീസ് പ്രവാചകന്‍(സ)യെ സ്വപ്നം കാണാമെന്നതിന്റെ തെളിവാണ്. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത 'എന്നെ വല്ലവനും സ്വപ്നം കാണ്ടാല്‍ പിന്നീട് ഉണര്‍ച്ചയില്‍ അവര്‍ എന്നെ കാണുന്നതാണ്' എന്ന ഹദീസ് മുന്‍നിര്‍ത്തി നബി(സ)യെ ഉണര്‍ച്ചയില്‍ കാണാമെന്ന് ഇമാം ഇബ്നുഹജറുല്‍ ഹൈതമി തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യനാളില്‍ ശിപാര്‍ശകനും ഹൌളുല്‍ കൌസറിന്റെ ഉടമസ്ഥനും എല്ലാമായി അനുയായികള്‍ക്കായി സജ്ജരാവുന്ന പ്രവാചകരെ എല്ലാ പ്രമാണങ്ങളും ശരിവയ്ക്കുന്നതിനാല്‍ പരലോകത്ത് നബി(സ)യെ കണ്‍നിറയെ കാണാമെന്നതിന് കൂടുതല്‍ പ്രമാണങ്ങള്‍ തേടിപ്പോവേണ്ടതില്ലല്ലോ. സ്വപ്നങ്ങളില്‍ പിശാചിന് സ്വാധീനമുള്ളവയുണ്ട്. വിശാലമായ ഒരു ഹദീസില്‍ നബി(സ) തന്നെ ഇക്കാര്യം പറഞ്ഞതായി കാണാം. "സ്വപ്നം മൂന്ന് തരം: നല്ല സ്വപ്നം, അത് അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാണ്. മറ്റൊന്ന് പിശാചില്‍ നിന്നുള്ള ദുഃഖകരമായ സ്വപ്നം. പിന്നെ മനുഷ്യന്‍ സ്വന്തത്തോട് തന്നെ സംവദിക്കുന്ന സ്വപ്നവും.'' (മുസ്ലിം) എന്നാല്‍ പിശാചിന് നബി(സ)യുടെ രൂപം പ്രാപിക്കാനാവില്ല. നബി(സ) പറഞ്ഞു 'ആരെങ്കിലും എന്നെ സ്വപ്നം കണ്ടാല്‍ അവന്‍ എന്നെ തന്നെയാണ് കണ്ടത്. കാരണം പിശാചിന് എന്റെ രൂപം പ്രാപിക്കാനാവില്ല.' (മുസ്ലിം). അതിനാല്‍ പ്രവാചകരെ സ്വപ്നത്തില്‍ ദര്‍ശിക്കുക എന്നത് ലാഘവത്തോടെ തള്ളിക്കളയേണ്ട കാര്യമല്ല. തിരുദര്‍ശനത്തിനവസരം കിട്ടിയവന്‍ സ്വര്‍ഗാവകാശിയായിരിക്കും എന്ന് 'മഫാതീഹുല്‍ മഫാതീഹ്' എന്ന ഗ്രന്ഥത്തില്‍ കാണാം. ഇതിനര്‍ത്ഥം ദര്‍ശനം സ്വര്‍ഗപ്രവേശനത്തിന് കാരണമാണ് എന്നല്ല. മറിച്ച് 'സ്വര്‍ഗപ്രവേശനത്തിന് യോഗ്യതയുള്ളവര്‍ക്കേ ദര്‍ശനത്തിന് ഭാഗ്യമുള്ളൂ എന്നാണ്. ദര്‍ശനം ഒരാളില്‍ സന്നിവേശിപ്പിക്കപ്പെട്ട നന്‍മയുടെ നിദര്‍ശനമാണെങ്കിലും കാണാതിരിക്കല്‍ തി•യുടെ ബാക്കിപത്രമാണെന്ന് പറയാന്‍ പറ്റില്ല. തിരുദര്‍ശനം കൊതിക്കുമ്പോള്‍ ഹൃദയം പ്രവാചകരെ സ്നേഹിക്കുന്നു എന്നുറപ്പാണ്. ഇത്തരത്തിലുള്ള ഒരു ഹൃദയത്തെ തള്ളിപ്പറയാനാവില്ല. ചില സാഹചര്യങ്ങളില്‍ ദര്‍ശനം സിദ്ധിച്ചവരെക്കാള്‍ വലിയ സ്ഥാനമുള്ളവര്‍ അതിന് അവസരം ലഭിക്കാത്തവരിലുണ്ടാവും. ചില പ്രവാചക സ്നേഹികള്‍ക്ക് അവിടുത്തെ ദര്‍ശിക്കുമ്പോള്‍ മനോനിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുവഴി പ്രബോധന രംഗത്തും മറ്റും അവര്‍ നടത്തുന്ന മുന്നേറ്റത്തെ തന്നെയും അത് ഇല്ലാതാക്കികളയും. ഇമാം അബ്ദുറശീദുല്‍ ബഗ്ദാദി(റ)ന് മദീനയിലേക്ക് പോലും വരാന്‍ പറ്റില്ലായിരുന്നു. കാരണം മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കുമെന്നതു തന്നെ. എന്താണ് തിരുനബിയെ ദര്‍ശിക്കാനുള്ള വഴി? ഏതെങ്കിലും ഒരു വഴിമാത്രം പറയാനാവില്ല. ഇമാം ഗസ്സാലി സ്വലാത്ത് വര്‍ദ്ധിപ്പിക്കലാണ് മാര്‍ഗമെന്ന് പറഞ്ഞിട്ടുണ്ട്. ഖദ്ര്‍ സൂറത്ത് സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും 21 പ്രാവശ്യം ഓതിയാല്‍ ദര്‍ശനം സാധ്യമാവുമെന്ന് 'വസാഇലുശ്ശാഫി' എന്ന ഗ്രന്ഥത്തില്‍ കാണാം. സൂറത്തുല്‍ കൌസര്‍, സൂറത്തുല്‍ മുസമ്മില്‍, സൂറത്തുല്‍ ഖുറൈശ്, സൂറത്തുല്‍ ഇഖ്ലാസ് തുടങ്ങി പല സൂറത്തുകളും ദര്‍ശനത്തിന്റെ പരീക്ഷിച്ചറിഞ്ഞ മാര്‍ഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം തഫ്താസ്വാനിക്ക് നേരില്‍ തന്നെ പ്രവാചകരെ കാണാന്‍ അവസരമുണ്ടായി. അതിന് കാരണമായി പറയപ്പെടുന്നത് ഇല്‍മ് നേടാനുള്ള പരിശ്രമമാണ്. ചെറുപ്രായത്തില്‍ എത്ര അദ്ധ്വാനിച്ച് പഠിച്ചാലും മനസ്സിലാവാത്ത അവസ്ഥയായിരുന്നു മഹാനവര്‍കള്‍ക്ക്. എന്നിട്ടും പരിശ്രമം തുടര്‍ന്നു. അതാണ് ദര്‍ശനത്തിന് വഴിയൊരുക്കിയതും പില്‍ക്കാലത്ത് വലിയ പണ്ഡിതരില്‍ ഉള്‍പ്പെട്ടതും. ചുരുക്കത്തില്‍ സ്വലാത്തും പഠനവും ഖിറാഅത്തും തുടങ്ങി വ്യത്യസ്തങ്ങളായ മാര്‍ഗങ്ങള്‍ ഈ വിഷയത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം പ്രവാചകന്‍ (സ)ക്ക് ഇഷ്ടപ്പെട്ട നല്ലകാര്യങ്ങള്‍ എല്ലാം ദര്‍ശനത്തിന് കാരണമാവുമെന്നാണ്. അത് കാണുന്നവന്റെ മാനസികാവസ്ഥയും സുകൃതവുമെല്ലാം പരിഗണിച്ചായിരിക്കും. അതിനാലാണ് വലിയ പണ്ഡിത•ാര്‍ തന്നെയും പരിശ്രമിച്ചറിഞ്ഞ ദിക്റുകള്‍ അവര്‍ തന്നെ രേഖപ്പെടുത്തിയത് പ്രകാരം ഉരുവിട്ടിട്ടും ദര്‍ശനം സാധ്യമാവാത്തത്. കാരണം അവസരം ലഭിച്ച മഹാരഥ•ാരുടെ മനസ്സും ചിന്തയും അത് പിന്നീട് പതിവാക്കിയവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. ദര്‍ശനമുണ്ടായാല്‍ അത് പുറത്ത് പറയാതിരിക്കലാണ് നല്ലത്. നബി(സ) പറയുന്നു: "സ്വന്തം ഉറ്റമിത്രത്തോടോ ബുദ്ധിമാനോടോ അല്ലാതെ സ്വപ്നം പറയരുത്.'' (തുര്‍മുദി). യൂസുഫ്നബി(അ)ന്റെ സ്വപ്നം സഹോദരങ്ങള്‍ അറിഞ്ഞതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങള്‍ മുന്‍നിര്‍ത്തി സ്വപ്നം മറ്റുള്ളവര്‍ അറിയുന്നത് അസൂയ ഉണ്ടാവാന്‍ വഴിവയ്ക്കുമെന്ന് പണ്ഡിത•ാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ പ്രവാചകരെ ദര്‍ശിക്കുകയെന്ന ഉന്നത പദവി മറ്റുള്ളവരോട് പറയുക വഴി ലോകമാന്യം ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാല്‍ സ്വപ്നം മനസ്സിലറിഞ്ഞ് സൂക്ഷിക്കുകയും നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ ഉള്‍കൊണ്ട് കൂടുതല്‍ ഇബാദത്തിനായി മനസ്സ് വച്ച് ഇറങ്ങുകയുമാണ്

1 comment:

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...