07/11/2017

തറാവീഹ്

തറാവീഹ് നിസ്‌കാരം.Tharaweeh

റമദാനില്‍ മാത്രമുള്ള ഒരു ഇബാദത്താണ് തറാവീഹ് നിസ്‌കാരം. ഇശാ നിസ്‌കാരത്തിന്റെയും സുബ്ഹിയുടെയും ഇടയിലാണ് ഇത് നിര്‍വ്വഹിക്കേണ്ടത്. രണ്ടു റക്അത്തു വീതം ഇരുപത് റക്അത്ത് നിസ്‌കരിക്കണം. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടല്‍ നിര്‍ബന്ധമാണ്. നാലു റക്അത്ത് ഒന്നിച്ചു നിസ്‌കരിച്ചാല്‍ ശരിയാവുകയില്ല. തറാവീഹിനു ശേഷം വിത്‌റ് നിസ്‌കരിക്കണം. രണ്ടും ജമാഅത്തായി നിസ്‌കരിക്കല്‍ സുന്നത്താണ്.
നാലു റക്അത്ത് ആകുമ്പോള്‍ സ്വഹാബത്ത് അല്‍പം വിശ്രമിച്ചിരുന്നു. ഈ വിശ്രമത്തിന്തര്‍വീഹത്ത്’ എന്നാണ് പറയുക. നാലുതര്‍വീഹത്തുകള്‍ ഉള്ളതുകൊണ്ടാണ് ഈ നിസ്‌കാരം സ്വലാത്തുത്തറാവീഹ്’ (വിശ്രമവേളകളുള്ള നിസ്‌കാരം) എന്ന പേരില്‍ അറിയപ്പെടാന്‍തുടങ്ങിയത്.
റമദാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്‌കാരമാണ് തറാവീഹ്’ എന്നും അത് ഇരുപത് റക്അത്താണെന്നും പ്രബലമായ ഹദീസുകള്‍ കൊണ്ടും മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) കൊണ്ടും സ്ഥിരപ്പെട്ടതാണ്.

റമദാന്‍ മാസം പകല്‍ സമയത്ത് വ്രതാനുഷ്ഠാനം അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രി നിസ്‌കാരം അവന്‍ സുന്നത്താക്കുകയും ചെയ്തിരിക്കുന്നുഎന്ന് ഹദീസില്‍ കാണാം.അല്ലാഹുവില്‍ വിശ്വസിച്ചും അവനില്‍നിന്ന് പ്രതിഫലം മോഹിച്ചും ഒരാള്‍ റമദാന്‍ മാസം നിസ്‌കരിച്ചാല്‍ അവന്റെ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന്’ നബി(സ) പറയുകയുണ്ടായി. (ബുഖാരി,മുസ്‌ലിം)
നബി(സ)യുടെ നേതൃത്വത്തില്‍ ഏതാനും ദിവസമേ തറാവീഹ് ജമാഅത്തായി നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളൂ. പിന്നീട് നിസ്‌കാരത്തിനായി തങ്ങള്‍ പുറത്തുവന്നില്ല. വീട്ടില്‍ വെച്ചു നിസ്‌കരിച്ചു. അതിനു കാരണമായി അവിടുന്നു പറഞ്ഞത്, ‘അത് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു’ എന്നാണ്. (ബുഖാരിമുസ്‌ലിം). മറ്റുള്ളവര്‍ വീട്ടില്‍വെച്ചോ പള്ളിയില്‍ തന്നെ ഒറ്റയായോ കൊച്ചുകൊച്ചു ജമാഅത്തായോ തറാവീഹ് നിര്‍വഹിച്ചുവന്നു.
ഉമര്‍(റ)വിന്റെ ഭരണകാലം വരെ ഈ നില തുടര്‍ന്നു. പിന്നീട് ഒരു ഇമാമിന്റെ കീഴില്‍ ജമാഅത്തായി ഉമര്‍(റ) അത് പുനഃസ്ഥാപിച്ചു. ഇരുപത് റക്അത്തായിരുന്നു അവരന്ന് നിസ്‌കരിച്ചിരുന്നത്. സ്വഹീഹായ പരമ്പരയോടുകൂടി ഇമാം ബൈഹഖി(റ) ഇത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ആയിരക്കണക്കായ സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ ഈ പ്രവൃത്തി എതിര്‍ത്തില്ല. ഐകകണ്‌ഠ്യേന അംഗീകരിക്കുകയാണ് ചെയ്തത്. നബി
(
സ) പഠിപ്പിച്ച തറാവീഹ് നിസ്‌കാരം ഇതാണെന്ന് അവര്‍ മനസ്സിലാക്കിയതു കൊണ്ടാണ് അവര്‍ എതിര്‍ക്കാതിരുന്നത്. പില്‍കാലത്ത് വന്ന മുസ്‌ലിം സമൂഹം ഒന്നടങ്കം ഇത് അംഗീകരിച്ചു. അവര്‍ തറാവീഹ് ഇരുപത് റക്അത്ത് നിസ്‌കരിച്ചു.
തറാവീഹ് ഇരുപത്തിമൂന്ന് റക്അത്തായി ഇമാം മാലിക്(റ) റിപ്പോര്‍ട്ടു ചെയ്തതിനെക്കുറിച്ച് ഇമാം ബൈഹഖീ(റ) പറയുന്നു: അത് ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റുമാണ്.അതുപോലെ മദീനക്കാര്‍ മുപ്പത്തിആറ് റക്അത്ത് തറാവീഹ് നിസ്‌കരിച്ചതായി കാണാം. യഥാര്‍ത്ഥത്തില്‍ അതു മുഴുവന്‍ തറാവീഹ് അല്ല. ഇരുപത് റക്അത്തു മാത്രമേ അതില്‍ തറാവീഹ് ഉള്ളൂ. അവര്‍ പതിനാറ് റക്അത്ത് സുന്നത്ത് നിസ്‌കാരം തറാവീഹിനൊപ്പം നിസ്‌കരിച്ചിരുന്നു. അതിന്റെ പശ്ചാതലം ഇമാം ഖല്‍യൂബി വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്:
തറാവീഹിന്റെ നാലു വിശ്രമ വേളകളില്‍ മക്കക്കാര്‍ ത്വവാഫ് ചെയ്യുമായിരുന്നു. മക്കക്കാര്‍ ഇടവേളകളില്‍ നടത്തുന്ന ത്വവാഫിനു പകരമായി മദീനക്കാര്‍ വിശ്രമ വേളകളില്‍ നാല് റക്അത്തു വീതം സുന്നത്ത് നിസ്‌കരിച്ചു. അങ്ങനെയാണ് മുപ്പത്താറു റക്അത്ത് വരുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഇത് തുടങ്ങിയത്. ഇമാം ശഫിഈ(റ) പറയുന്നു: മദീനക്കാര്‍ക്കും ഇരുപത് റക്അത്ത് തന്നെയാണ് ഞാനിഷ്ടപ്പെടുന്നത്.എന്നാല്‍ മദീനക്കാരല്ലാത്തവര്‍ക്കു ഇടവേളയിലുള്ള ഈ സുന്നത്ത് നിസ്‌കാരം അനുവദനീയമല്ല. (ഖല്‍യൂബി -മഹല്യ 1:217)
തറാവീഹ് നിസ്‌കാരം ഇരുപതു റക്അത്താണെന്ന മുസ്‌ലിം ലോകത്തിന്റെ ഐകകണ്‌ഠ്യേന(ഇജ്മാഅ്)യുള്ള നിലപാടിനെതിരെ ഈയിടെ ഇറങ്ങിത്തിരിച്ച തിരുത്തല്‍വാദികളുടെ ജല്‍പനങ്ങള്‍ അവഗണിക്കാവുന്നതേയുള്ളൂ. കാരണം,തറാവീഹ് ഇരുപത് റക്അത്താണെന്നും അത് റമദാനിലെ ഒരു പ്രത്യേക നിസ്‌കാരമാണെന്നും ഒരിക്കല്‍ അവര്‍ തങ്ങളുടെ പാഠപുസ്തകത്തിലെഴുതി. പിന്നീട് അത് എട്ടാണെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോള്‍ തറാവീഹ് എന്ന ഒരു പ്രത്യേക നിസ്‌കാരംതന്നെയില്ല എന്ന അഭിപ്രായത്തിലാണ്. അവരുടെ ഈ കുഴഞ്ഞുമറിഞ്ഞ നിലപാടു തന്നെ അവരുടെ ബാലിശമായ വാദത്തിന്റെ നിജസ്ഥിതിയിലേക്ക് വിരല്‍ചൂണ്ടുന്നു.
സ്ത്രീകളും തറാവീഹ് നിസ്‌കാരവും
പുരുഷന്‍മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും തറാവീഹ് നിസ്‌കാരം സുന്നത്തുണ്ട്. ഒറ്റക്കോ ജമാഅത്തോ ആയി അവര്‍ക്ക് നിര്‍വഹിക്കാം. പക്ഷെ പള്ളിയില്‍പോയി പരപുരുഷന്‍മാരോടൊപ്പം അവര്‍ ജമാഅത്തില്‍ പങ്കെടുത്തുകൂടാ. അതുകൊണ്ടവര്‍ക്കു പുണ്യവും ലഭിക്കില്ല.

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...